മൂന്ന് മാസത്തിലേറെയായി പിടിച്ചുവെച്ച വാഹനങ്ങൾ 30 ദിവസത്തിനകം കൈപ്പറ്റണം; ഇല്ലെങ്കിൽ ലേലം ചെയ്യുമെന്ന് ഖത്തർ അധികൃതർമൂന്ന് മാസത്തിലധികമായി കസ്റ്റഡിയിൽ (ഇമ്പൗണ്ടിൽ) സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ ഉടമകൾ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി 30 ദിവസത്തിനകം വാഹനങ്ങൾ തിരികെ കൈപ്പറ്റണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.ഓഗസ്റ്റ് 9 (ഞായറാഴ്ച) മുതലാണ് ഈ 30 ദിവസത്തെ കാലാവധി പ്രാബല്യത്തിൽ വരുന്നത്.മൂന്ന് മാസത്തിലേറെയായി പിടിച്ചുവെച്ചിരിക്കുന്ന വാഹനങ്ങളുടെ ഉടമകൾ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 52-ൽ പ്രവർത്തിക്കുന്ന വെഹിക്കിൾ ഇമ്പൗണ്ട്മെന്റ് സെക്ഷനിൽ ഹാജരായി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. കൂടാതെ, കുടിശ്ശികയുള്ള ട്രാഫിക് പിഴകളും സ്റ്റോറേജ് ഫീസും അടച്ചശേഷം മാത്രമേ വാഹനം കൈപ്പറ്റാനാകൂ.നിശ്ചിത സമയപരിധിക്കുള്ളിൽ വാഹനം ഏറ്റുവാങ്ങാൻ ഉടമകൾ എത്താത്ത പക്ഷം, നിലവിലുള്ള നിയമനടപടികൾ അനുസരിച്ച് വാഹനങ്ങൾ പരസ്യ ലേലത്തിന് വിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.